അക്രമവാസനയിലും ലൈംഗികതയിലുമൂന്നിയ മുന്‍കാലപ്രമേയങ്ങളെ കൈവിട്ട് ഈ അപൂര്‍വസൃഷ്ടിയിലെത്തുമ്പോൾ സംവിധായകൻ മാനവികതയുടെ ഉന്നതമൂല്യങ്ങളിലേക്കു വളര്‍ന്നിരിക്കുന്നു.

ർമ്മകളുടെ അമിതഭാരം മൊബൈൽ ഫോണിനെയും ഭാവനയുടെ അനന്തസാധ്യതകൾ കമ്പ്യൂട്ടറിനെയും അന്വേഷണങ്ങളെല്ലാം ഗൂഗിളിനെയുമേല്പിച്ച് സ്വസ്ഥനാവാൻ വൃഥാ ശ്രമിക്കുന്ന മനുഷ്യനെ തെക്കൻ കൊറിയയിൽ നിന്നുള്ള കിംകിഡുക്കെന്ന സെൻ മാസ്റ്റർ തന്റെ സിനിമയിലൂടെ തിരുത്തുന്നു. പ്രാപഞ്ചികജീവിതത്തിന്റെ അത്യപൂർവ്വമായ സൌന്ദര്യത്തെയും അലംഘനീയമായ തുടർച്ചയെയും അമാനുഷികമായ കരവിരുതോടെ എന്നാൽ ഒരു കര്‍മ്മയോഗിയുടെ നിസ്സംഗതയോടെ നമുക്കു കാട്ടിത്തരുന്നു.

2003-ൽ പുറത്തിറങ്ങിയ കിമ്മിന്റെ ഈ ചിത്രം മനുഷ്യൻ പ്രകൃതിയിലും പ്രകൃതിയുടെ സഹജപ്രേരണകൾ മനുഷ്യനിലും നടത്തുന്ന ഇടപെടലുകൾ ഒരു സ്ഫടികദര്‍പ്പണത്തിലെന്ന പോലെ പ്രതിഫലിപ്പിച്ചു കാട്ടി പേക്ഷകനെ ഒരു ഉയര്‍ന്ന ജീവിതാവബോധത്താൽ, വിശാലമായ പ്രപഞ്ചവീക്ഷണത്താൽ വിമലീകരിക്കുന്നു.

കിം കി ഡുക്ക്‌

ഹരിതസമൃദ്ധമായൊരു വനമേഖലയാൽ ചുറ്റപ്പെട്ട് ജീവിതത്തിന്റെ ഗഹനപ്രതീകമെന്ന പോലെ സ്വച്ഛസുന്ദരമായി ഒഴുകുന്ന പുഴയും പുഴനടുവിലെ വൃദ്ധതാപസന്റെ പര്‍ണ്ണാശ്രമവുമാണ് ചലച്ചിത്രകാരന്റെ പശ്ചാത്തലം. ആശ്രമപരിസരത്തെ ജീവജാലങ്ങളോടൊപ്പം കളിച്ചുനടന്ന് ബാലപാഠങ്ങൾ പഠിച്ചുതുടങ്ങുന്ന കുരുന്നുശിഷ്യനും ഗുരുവിന്റെ കൂടെയുണ്ട്.

കൌതുകക്കാഴ്ചകൾ തേടി കാടുകയറുന്ന ബാലനു മുന്നിൽ ജലമൽസ്യവും തവളയും പാമ്പുമൊക്കെ കളിപ്പാട്ടങ്ങളാകുന്നു. ചരടിനാൽ വരിഞ്ഞുകെട്ടി അവൻ ആ സുന്ദരജീവിതങ്ങളെ ബന്ധനസ്ഥമാക്കുന്നു.

നിന്റെ പ്രവൃത്തിയാൽ ആ ജീവിതങ്ങൾ പൊലിഞ്ഞുവെങ്കിൽ ആ ഭാരം നീ മരണം വരെ ചുമക്കും

പിന്‍ഗാമിയെ സൂക്ഷ്മനിരീക്ഷണം നടത്തുന്ന മാസ്റ്റർ ശിക്ഷയായി മുതുകത്ത് ഒരു ഭീമൻകല്ലു കെട്ടി മിണ്ടാപ്രാണികളെ സ്വതന്ത്രരാക്കാൻ ഉപദേശിച്ച് അവനെ തിരിച്ചയക്കുന്നു. ‘നിന്റെ പ്രവൃത്തിയാൽ ആ ജീവിതങ്ങൾ പൊലിഞ്ഞുവെങ്കിൽ ആ ഭാരം നീ മരണം വരെ ചുമക്കും’. അദ്ദേഹം പറയുന്നു.

ഏറെ ബുദ്ധിമുട്ടി ശിഷ്യൻ അവയെ കണ്ടെത്തുമ്പോഴേക്കും മൽസ്യവും പാമ്പും ചത്തുകഴിഞ്ഞിരുന്നു. ആദ്യപാഠം നൽകിയ തിരിച്ചറിവിൽ കരൾ പിളര്‍ന്ന് അവൻ കരയുമ്പോൾ ലളിതസുന്ദരമായ ജീവിതസമസ്യയുടെ പൊരുൾ ഒരു മിന്നൽപ്പിണരായി പ്രേക്ഷകനെയും സ്പര്‍ശിക്കുന്നു.!

സിനിമയുടെ രണ്ടാം ഖണ്ഡത്തിൽ വസന്തം മാറി വേനലെത്തുന്നു. ബാലശിഷ്യൻ ഇപ്പോൾ കൌമാരകൌതൂഹലങ്ങളിലേക്കു വളര്‍ന്നിട്ടുണ്ട്. ഇണചേരുന്ന പാമ്പുകളും ജലക്രീഡയിലേര്‍പ്പെട്ട അരയന്നങ്ങളും അവനിൽ രതിചിന്ത നിറയ്ക്കുന്നു. പ്രകൃതിയിൽ നിന്നുള്ള ഒരു സ്വാഭാവികസംക്രമണം.

പ്രണയപരവശനായ അവൻ ആശ്രമത്തിൽ മനോചികിത്സയ്ക്കെത്തിയ യുവതിയുമായി രതിയിലേർപ്പെടുന്നു. ഒടുവിൽ ആശ്രമം വിട്ട് അവളുടെ പിന്നാലെ പായുന്നു. കാലാന്തരത്തിൽ ഒരു കൊലപാതകിയായി മാറി വീണ്ടും ആശ്രമത്തിൽ തിരിച്ചെത്തുന്നു.

കുറ്റബോധത്താൽ നീറി ഭ്രാന്തിൻ്റെ വക്കിലെത്തിയ അവനെ ഗുരു തന്റെ മാന്ത്രികസ്പര്‍ശത്താൽ ശാന്തനാക്കുന്നു. താമസിയാതെ അറസ്റ്റു ചെയ്യപ്പെട്ട് അവൻ ജയിലിലടയ്ക്കപ്പെടുന്നു.

അനന്തമായ സമയപ്രവാഹത്തിൽ ജീവന്റെ ഗതിയോര്‍ത്ത് പ്രേക്ഷകന്റെ ശ്വാസം നിലച്ചുപോകുന്ന നിമിഷം!

സമയരഥം വീണ്ടും ചലിക്കുന്നു. ശൈത്യത്തിന്റെ ഉച്ചസ്ഥായിയിൽ പുഴ ഒരു മഞ്ഞുപാളിയായി മാറിയ കാലത്ത് ശിക്ഷ കഴിഞ്ഞ് ഗുരുസവിധം തേടി യുവാവ് മടങ്ങിയെത്തുമ്പോഴേക്കും തന്റെ കര്‍മ്മകാണ്ഡം പൂര്‍ത്തിയാക്കി സ്വയം തീര്‍ത്ത ചിതയിൽ മാസ്റ്റർ എരിഞ്ഞു തീര്‍ന്നിരുന്നു. അനന്തമായ സമയപ്രവാഹത്തിൽ ജീവന്റെ ഗതിയോര്‍ത്ത് പ്രേക്ഷകന്റെ ശ്വാസം നിലച്ചുപോകുന്ന നിമിഷം! തീവ്രാനുഭവങ്ങളുടെ പടവുകൾ പിന്നിട്ട് സാത്വികനായി മാറിക്കഴിഞ്ഞ യുവാവ് ഗുരുവിന്റെ നിശ്ശബ്ദനിയോഗം സര്‍വാത്മനാ ഏറ്റെടുക്കുന്നു.

വിഷാദമധുരമായ ഒരു ദിനാന്ത്യത്തിൽ ഏതോ നിയോഗത്താലെന്ന പോലെ മുഖം മറച്ച ഒരു മാതാവ് നിറകണ്ണുകളോടെ തന്റെ പിഞ്ചുകുഞ്ഞിനെ ആശ്രമത്തിൽ ഉപേക്ഷിച്ച് നദീഹൃദയത്തിൽ മറയുന്നു. സന്യാസം ജീവിതചര്യയാക്കിയ യുവതാപസനോടൊപ്പം ഈ അനാഥബാലൻ ആശ്രമത്തിൽ പിച്ചവച്ചു തുടങ്ങുന്നു…!

ഒരു ചക്രം പൂര്‍ത്തിയാവുകയാണ്. കര്‍മ്മബന്ധങ്ങളുടെ ഭാരവും പേറി വിരക്തനായ ആ പുണ്യാത്മാവ് മല കയറുമ്പോൾ കുരുന്നുബാലൻ ഒരിക്കൽക്കൂടി തന്റെ കളിക്കൂട്ടുകാരെ തിരയുകയായി. വീണ്ടുമൊരു വസന്തത്തിൻ്റെ വരവായി.!

ഇതാണ് സിനിമ. ഫിലിംമേക്കർ എന്ന നിലയ്ക്കുള്ള കിമ്മിന്റെ ജീവചരിത്രത്തിലെ വേറിട്ട അധ്യായമായ ഈ ചിത്രം മനുഷ്യപ്രകൃതിയിലെ ഋതുഭേദങ്ങളെ അതിസൂക്ഷ്മമായി അടയാളപ്പെടുത്തുന്നു. അക്രമവാസനയിലും ലൈംഗികതയിലുമൂന്നിയ മുന്‍കാലപ്രമേയങ്ങളെ കൈവിട്ട് ഈ അപൂര്‍വസൃഷ്ടിയിലെത്തുമ്പോൾ സംവിധായകൻ മാനവികതയുടെ ഉന്നതമൂല്യങ്ങളിലേക്കു വളര്‍ന്നിരിക്കുന്നു.

എല്ലാ സങ്കേതങ്ങൾക്കുമപ്പുറം ഏതൊരു ഉന്നത കലാസൃഷ്ടിയെയും പോലെ സമഗ്രജീവിതത്തെ സംബന്ധിച്ച ഒരു വെളിപാടായി ചിത്രം മാറുന്നു.

കാടും ജലപ്പരപ്പും വിവിധ ജീവരൂപങ്ങളായ മത്സ്യം, അരയന്നം, ആമ, കോഴി, പൂച്ച, തവള, പാമ്പ്, പച്ചക്കുതിര തുടങ്ങിയവയോടൊപ്പം മനുഷ്യനും മാറിമാറി പകര്‍ന്നാടുന്ന സിനിമയിലെ ഓരോ ദൃശ്യബിംബവും പ്രപഞ്ചജീവിതസത്തയെ അതിസമര്‍ത്ഥമായി എന്നാൽ തികച്ചും ലളിതമായി പ്രതീകവൽക്കരിക്കുന്നു. സമസ്യകളെ പൂരിപ്പിക്കുന്നു.
എല്ലാ സങ്കേതങ്ങൾക്കുമപ്പുറം ഏതൊരു ഉന്നത കലാസൃഷ്ടിയെയും പോലെ സമഗ്രജീവിതത്തെ സംബന്ധിച്ച ഒരു വെളിപാടായി ചിത്രം മാറുന്നു.

ബാല്യത്തിൽ തുടങ്ങി വാര്‍ധക്യം വരെയുള്ള ഘട്ടങ്ങളിൽ കഥാപുരുഷൻ കടന്നുപോകുന്ന വൈവിധ്യമാര്‍ന്ന അനുഭവങ്ങൾ ഓരോ പ്രേക്ഷകനും സ്വന്തം ജീവിതത്തിനു നേരേ പിടിച്ച കണ്ണാടിയായി അനുഭവപ്പെടുന്നു എന്നതാണ് ഒരു സെന്‍കഥയുടെ സരളമാധുര്യം പേറുന്ന ഈ സിനിമയുടെ ദാര്‍ശനികസൌന്ദര്യം.
ചിത്രാന്ത്യത്തിൽ ബുദ്ധപ്രതിമയുമായി മല കയറുന്ന സന്യാസിയുടെ ക്ലാസിക് സീക്വന്‍സ് മനുഷ്യാവസ്ഥയെ അതിന്റെ എല്ലാവിധ സംഘര്‍ഷങ്ങളോടും കൂടി ബിംബവൽക്കരിക്കുന്നു.

സിനിമാറ്റോഗ്രഫി എന്ന കലയുടെയും സംഗീതത്തിന്റെയും ദൃശ്യഭാഷയുടെ തന്നെയും പുത്തൻ വ്യാഖ്യാനങ്ങളാണ് ചിത്രത്തിലെ ഫ്രെയിമുകളോരോന്നും. തന്റെ വേറിട്ട വീക്ഷണകോണിലൂടെ ജീവിതത്തെ കാണുവാൻ സംവിധായകൻ നമ്മെ ഹൃദയപൂര്‍വം ക്ഷണിക്കുന്നു.

ഇങ്ങനെ നോക്കുമ്പോൾ കഥ പറച്ചിലോ നാടകീയത നിറഞ്ഞ രംഗങ്ങളോ ദൃശ്യവിസ്മയങ്ങളോ ഒന്നുമല്ല, കലാകാരന്റെ ജീവിതദര്‍ശനം തന്നെയാണ് സിനിമയെന്നു വരുന്നു. നവീനമായ ഈ ആശയത്തിന് ഉത്തമദൃഷ്ടാന്തമായി മാറുന്നു കൊറിയൻ സിനിമയിലെ ഈ വസന്താഗമം.

4.6 5 votes
Rating

About the Author

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments