കേരളം നിപയെന്ന പകർച്ചവ്യാധിയെ അതിജീവിച്ചതിൻ്റെ അടയാളപ്പെടുത്തല്‍ ശ്രമമാണ് വൈറസ്. ഒരാളിലൂടെ കഥ പറയാതെ, എല്ലാവർക്കും അവരുടേതായ ഇടം നൽകിയ രീതി നന്നായി. ഉദ്യോഗസ്ഥര്‍ മുതൽ ജോജു ചെയ്യുന്ന കരാർ തൊഴിലാളികൾക്കുൾപ്പെടെ കൃത്യമായ ഇടം കിട്ടുന്നതിനൊപ്പം അതിജീവനത്തിലെ അവരുടെ വലിയ പങ്കും ചരിത്രത്തിൽ നഷ്ടപ്പെട്ടു പോകാതെ അവശേഷിക്കുന്നു. അഭിനേതാക്കളെല്ലാം തന്നെ മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചതു.
നടന്ന സംഭവങ്ങളെ ഒന്നും വിട്ടു പോകാതെ പകർത്താനുള്ള ശ്രമം സിനിമയിലുടനീളം കാണാനാകും. അതുകൊണ്ട് തന്നെ സംഭവ ബാഹുല്യത്തിൻ്റെയും, അത് കാരണം നേരിട്ടനുഭവിച്ചവരുടെയും ചുറ്റുപാടിലുണ്ടായിരുന്നവരുടെയും ജീവിതത്തിലേക്കു കടക്കുന്നില്ല എന്നതും ഒരു അപാകതയായി അവശേഷിക്കുന്നു. കൂടാതെ സിനിമയ്ക്കു വേണ്ടി കൂട്ടിച്ചേർത്തതൊക്കെയും ആ നാട്ടുകാരോടു നീതി പുലർത്തുന്നതുമായില്ല. ഒന്നുമില്ലേലും ശൈലജ ടീച്ചര്‍ ഒരു കരുത്തയായ കമ്മ്യുണിസ്റ്റാണെന്നേലും ഓര്‍ക്കാരുന്നു. വായിച്ചും കേട്ടുമറിഞ്ഞതിനപ്പുറത്തേക്കു അധികമൊന്നും എത്തുന്നില്ല സിനിമ.
സെമി-റിയലിസ്റ്റിക് ഡോക്യുമെന്റേഷൻ ആയാണ് വൈറസിനെ വായിക്കാനായതു. ഡിസ്കെഷൻസ് ചിലപ്പോഴെങ്കിലും അധികമാകുന്നുണ്ട് എന്നാലും ഡോക്യുമെന്ററി സ്റ്റൈലിലേക്കു സിനിമ വഴുതുന്നില്ല. ആഷിഖ് അബുവിന്റെ സംവിധാനം നിലവാരം നിലനിർത്തുന്നുണ്ട്. സിനിമറ്റോഗ്രഫിയും എല്ലാ ടെക്നിക്കൽ ഡിപ്പാർട്ട്മെന്റ്സും മലയാളത്തിലെ ഏറ്റവും മികച്ചത് തന്നെയാണ്.
വൈകാരികത ഒഴിവാക്കി, എന്നാൽ ഇമോഷൻസിനെ കൃത്യമായി പ്ലേസ് ചെയ്തിട്ടുണ്ട് തിരക്കഥാകൃത്തുക്കൾ.
ഇരുട്ടത്താണ് ഒറ്റയ്ക്കാണ് വച്ചിട്ട്
ഈയ് പേടിക്കാനൊന്നും നിക്കണ്ട
ഒറക്കെയൊന്നു കൂവി നോക്കിയാ മതി
ആരേലുമൊക്കെ തിരിച്ചു കൂവൂല്ലേ
ആരേലുമൊക്കെ വരൂല്ലേ
അങ്ങനെയല്ലേ അമ്മളിവിടെ വരെ എത്തിയേ!
അങ്ങനെയല്ലേ ചങ്ങായീ അമ്മളിവിടെ വരെ എത്തിയേ!
കുറുക്കി പറഞ്ഞാലിതാണ് സിനിമ. ഇരുട്ടത്ത് ഒറ്റയ്ക്കാകുമ്പോൾ ആരോ കാട്ടുന്ന വെളിച്ചം.
സഹജീവനം മനുഷ്യർക്കപ്പുറത്തേക്കു വളർന്നു എല്ലാ ജീവജാലങ്ങളിലേക്കും പടരുന്നതിൻ്റെ ഭംഗിയുമാണ് വൈറസ്.